ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു; ബിഹാര്‍ സ്വദേശിനി അറസ്റ്റില്‍

വേങ്ങര(മലപ്പുറം): ഭര്‍ത്താവിനെ ഭാര്യ സാരികൊണ്ട് കഴുത്ത് ഞെരിച്ചുകൊന്നു. ബിഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനി പുനംദേവിയെ (30) വേങ്ങര പോലീസ് അറസ്റ്റുചെയ്തു. ജനവരി 31-ന് രാത്രി വേങ്ങര-കോട്ടയ്ക്കല്‍ റോഡ് യാറംപടിയിലെ പി.കെ. ക്വാര്‍ട്ടേഴ്സിലാണ് കൊലപാതകം നടന്നത്.

 

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: സന്‍ജിത്തിന്റെ മൃതദേഹപരിശോധനയില്‍ മുഖത്തും നെറ്റിയിലും പരിക്കുകണ്ടെത്തിയിരുന്നു. കുരുക്കുമുറുകി കഴുത്തിലെ എല്ലിന് പൊട്ടല്‍സംഭവിച്ചതാണ് മരണകാരണമെന്ന് വ്യക്തമാവുകയുംചെയ്തു. ഇതുകണ്ട് സംശയംതോന്നി ഭാര്യ പൂനംദേവിയെ ചോദ്യംചെയ്തതില്‍നിന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.

 

പുനംദേവി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പുനംദേവിക്കും അഞ്ചുവയസ്സുള്ള കുട്ടിക്കുമൊപ്പം സന്‍ജിത് പസ്വാന്‍ രണ്ടുമാസം മുന്‍പ് വേങ്ങരയില്‍ എത്തിയത്. പുനംദേവി സന്‍ജിത്ത് ഉറങ്ങുന്ന സമയത്ത് കൈ കൂട്ടിക്കെട്ടുകയും ഉടുത്തസാരിയുടെ മുന്താണി കുരുക്കാക്കിമാറ്റി കട്ടിലില്‍നിന്നുവലിച്ച് താഴെ ഇടുകയുമായിരുന്നു. ഇതിനുശേഷം കഴുത്തിലേയും കൈയിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിക്കുകയായിരുന്നു.

Leave a Comment