കുറ്റിപ്പുറം: വിവിധ കേസുകളിൽ കുറ്റിപ്പുറം പൊലീസ് പിടികൂടുന്ന തൊണ്ടിവാഹനങ്ങൾ തുടർച്ചയായി കത്തിനശിക്കുന്നു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ അഗ്നിബാധയിൽ ഇരുപതോളം വാഹനങ്ങൾ കത്തിനശിച്ചു. രണ്ടു വർഷത്തിനിടെ നിരവധി വാഹനങ്ങളാണ് ഇവിടെ കത്തിച്ചാമ്പലായത്.
ഭാരതപ്പുഴയിലെ മണൽക്കടത്തിനിടെ പിടികൂടിയ നൂറുകണക്കിന് വാഹനങ്ങളാണ് കുറ്റിപ്പുറം സ്റ്റേഷൻ പരിസരത്തും സമീപത്തെ ഡംപിങ് യാർഡിലും കാടുമൂടി കിടക്കുന്നത്. മണൽക്കടത്തിന് പുറമെ മറ്റു കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങളും ഇവക്കൊപ്പമുണ്ട്. ഈ വാഹനങ്ങൾ കൂട്ടിയിട്ട ഭാഗങ്ങളിലാണ് തുടർച്ചയായി തീപിടിത്തമുണ്ടാകുന്നത്.
ചില വാഹനങ്ങൾ ലേലം ചെയ്തിരുന്നു. തിരൂരിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ജനവാസ കേന്ദ്രങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടുന്നതും ഇവക്ക് തുടർച്ചയായി തീപിടിക്കുന്നതും പ്രദേശവാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.