നിലമ്പൂർ: വഴിക്കടവ് ചെക്ക്പോസ്റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി.പി. അസ്ലമുദ്ദീൻ, ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത് അത്താണിക്കൽ, വഴിക്കടവ് സ്വദേശി എൻ.കെ. കമറുദ്ദീൻ എന്നിവരാണ് പിടിയിലായത്.
ഓണം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം ഐ.ബിയും നിലമ്പൂർ, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്പോസ്റ്റ് സംഘവും നടത്തിയ പരിശോധനയിലാണ് മൂന്ന് വാഹനങ്ങളിലായി എത്തിച്ച 75 ഗ്രാം എം.ഡി.എ.എയുമായി നാലംഗ സഘം പിടിയിലായത്.
കുടുംബസമേതം ബംഗളൂരുവിൽ നിന്നും എത്തിച്ച മയക്കുമരുന്ന് ചെക്ക്പോസ്റ്റിലൂടെ കടത്താനായിരുന്നു ശ്രമം. ദമ്പതികളുടെ ഗൂഡല്ലൂരിലെ തോട്ടത്തിൽ നിന്ന് ജോലിക്കാരെയും കൂട്ടി നാട്ടിലേക്ക് വരുന്നു എന്ന വ്യാജേനയാണ് ഇവർ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താൻ പദ്ധതി തയാറാക്കിയത്.
എക്‌സൈസ് ക്രൈംബ്രാഞ്ച് സി.ഐ ആർ.എൽ. ബൈജു, ഐ.ബി ഇൻസ്‌പെക്ടർമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, മനോജ് കുമാർ, ഇൻസ്‌പെക്ടർ ടി. ഷിജു മോൻ, പ്രീവന്‍റിവ് ഓഫിസർമാരായ ഷിബു ശങ്കർ, ശങ്കരനാരായണൻ, പ്രശാന്ത്, അശോക്, സി.ഇ.ഒമാരായ അഖിൽദാസ്, അരുൺ കുമാർ, സി.ടി. ഷംനാസ്, രാജൻ നെല്ലിയായി, സമദ്, രാജേഷ്, സുനിൽ, ആബിദ്, മുഹമ്മദ് ഷെരീഫ്, വനിത സി.ഇ.ഒമാരായ നിമിഷ, സലീന, സനീറ, ഷീന, അഞ്ചലിൽ ചാക്കോ, ഡ്രൈവർ രാജീവ്, സവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
malappuram local news