നിലമ്പൂർ: രൂക്ഷമായ വന്യജീവി ശല്യം തടയാൻ തൊഴിലുറപ്പ് പദ്ധതിയുമായി വനം വകുപ്പ് കൈകോർക്കുന്നു. പദ്ധതിയുടെ ഭാഗമായി വഴിക്കടവ് റേഞ്ച് ഓഫിസർ ശരീഫ് പനോലൻ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എ.ഇ കെ.എ. സാജിദ് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ സംയുക്തമായി പദ്ധതി പ്രദേശം സന്ദർശിച്ചു. വഴിക്കടവ് റേഞ്ച് നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ വനാതിർത്തി മേഖലയാണ് സന്ദർശിച്ചത്. ഇവിടെ വനംവകുപ്പ് സ്ഥാപിച്ച സോളാർ വേലിക്ക് സമീപം തൊഴിലുറപ്പ് പദ്ധതിയിലൂടെ മൺബണ്ടും കല്ല് കയ്യാലയും നിർമിക്കാനാണ് തീരുമാനം.
പദ്ധതിയുടെ ആദ്യഘട്ടം നെല്ലിക്കുത്ത് വനാതിർത്തി മേഖലയിലാണ് മൺബണ്ട് സ്ഥാപിക്കുക. വന്യജീവി ശല്യം തടയാനായി തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാധി പ്രവത്തിത്തികൾ ഏറ്റെടുക്കുന്നതിന് വനാതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകിയതായി തൊഴിലുറപ്പ് പദ്ധതി നിലമ്പൂർ ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എ.ജെ. സന്തോഷ് പറഞ്ഞു. ഇതിനായി ജോയിന്റ് ബി.ഡി.ഒയെ ചുമതലപ്പെടുത്തി. നെല്ലിക്കുത്ത് ഫോറസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ലാൽ വി. നാഥ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിക്കടവ് ഗ്രാമപഞ്ചായത്ത് എ.ഇ ടി.എം. അഖിൽ, ഓവർസിയർ വിശ്വംഭരൻ മറ്റു വനം ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

