നിലമ്പൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ താഴെ നാടുകാണി സഞ്ജയിനെയാണ് (20) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സഞ്ജയ് മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് നിരന്തരം ഫോളോ ചെയ്യുകയും പിന്നീട് പ്രണയം നടിച്ച് വലയിലാക്കുകയുമായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതിയുടെ സുഹൃത്ത് താമസിക്കുന്ന എടവണ്ണയിലുള്ള ആളൊഴിഞ്ഞ വീട്ടിൽനിന്ന് എടവണ്ണ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുന്നത്. തിരുവാലി ചാത്തക്കാടുള്ള സ്ഥലത്ത് രണ്ടു വർഷം മുമ്പ് കുടുംബസമേതം വന്ന പ്രതി റബർ ടാപ്പിങ് തൊഴിലാളിയാണ്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ വഴിക്കടവ് എസ്.ഐ ജോസ്, എ.എസ്.ഐമാരായ രാമദാസ്, അനിൽകുമാർ, പൊലീസ് ഓഫിസർമാരായ സുനിത, ഇ.ജി. പ്രദീപ്, മുഹമ്മദ് റാഫി, ഗീത, ഫിറോസ്, സീനിയർ സി.പി.ഒ ജിറ്റ്സ്, എടവണ്ണ സ്റ്റേഷനിലെ എസ്.ഐ റെനി ഫിലിപ്, സീനിയർ സി.പി.ഒ സതീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.