പൊന്നാനി: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗർ അഷ്കർ അലിയെയാണ് (36) അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ പ്രേംകുമാറിന്റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. അഷ്കർ അലിക്കെതിരെ രജിസ്റ്റർ ചെയ്ത അവസാന കേസിൽ വലിയ അളവിൽ കഞ്ചാവും ഹഷീഷ് ഓയിലും പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ രണ്ടുമാസം മുമ്പാണ് ഇയാൾ ജയിലിൽനിന്ന് ഇറങ്ങിയത്.
പൊന്നാനി, കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിലായി കഞ്ചാവ്, ഹഷീഷ് ഓയിൽ എന്നിവ വിൽപന നടത്തുക, കവർച്ച, സ്ത്രീകളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുക, മാരകായുധങ്ങൾ കൈവശം വെക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ അഷ്കർ അലി ജില്ലയിലെ മയക്കുമരുന്ന് വിതരണക്കാരിൽ പ്രധാനിയാണ്. കാപ്പ-3 നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി തടങ്കലിലാക്കി. ആറുമാസത്തേക്കാണ് തടവ്.
ലഹരിമാഫിയയിൽനിന്ന് സമൂഹത്തെ മോചിപ്പിക്കാനും കുറ്റകൃത്യങ്ങൾ തടയാനുമായി ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുകയാണെന്നും ജില്ലയിൽ ഈ വർഷം നിരവധി കേസുകളിൽ പ്രതികളായ എട്ടുപേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും 25 പേരെ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്തതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. പൊന്നാനി സബ് ഇൻസ്പക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.