തൃശൂർ: ചെറുതുരുത്തിയിലെ ലോഡ്ജ് മുറിയിൽ നൃത്ത അധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വേങ്ങര ചേറൂർ സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വിബീഷ് (41) പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി.
ഇന്ന് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെത്തി വിജീഷ് തന്നെയാണ് കൊലപാതക വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ് നടത്തിയ പരിശോധനയിലാണ് പോലീസ് സ്റ്റേഷന് സമീപത്തെ ‘ഹന്ന റസിഡൻസി’ എന്ന ലോഡ്ജിലെ മുറിയിൽ ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരും ചെറുതുരുത്തിയിലെത്തി മുറിയെടുത്തതെന്ന് പോലീസ്. കഴിഞ്ഞ ആറു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു.
തന്നെ വിവാഹം കഴിക്കാൻ ധനലക്ഷ്മി നിരന്തരം നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിജീഷ് പോലീസിന് നൽകിയ പ്രാഥമിക മൊഴി. ഇന്നലെ രാത്രി തന്നെയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ ചെറുതുരുത്തി പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
