
ഹംസ കടവത്ത്
പരപ്പനങ്ങാട: പനയേങ്ങര ഭാസ്കരേട്ടന് കൃഷിയിലും കച്ചവടത്തിലും മുക്കാൽ നൂറ്റാണ്ടിന്റെ ചെറുപ്പം. പ്രായം 75 ആയിട്ടും കൃഷിപ്പണിയിൽ അദ്ദേഹത്തിന് അവധിയില്ല. കന്നു കാലി വളർത്തലിൽ പ്രാവീണ്യമുണ്ടായിരുന്ന അമ്മ ഉണ്ണൂലിയുടെ ശിക്ഷണമാണ് കൃഷിയിൽ വെളിച്ചമായത്. പിതാവ് ബാലരാമൻ ബാങ്ക് ജീവനക്കാരനായിരുന്നു.
ഒന്നാം ക്ലാസ് മുതൽ തന്നെ പശുവിനെ കറക്കാനും പാൽ വിൽപനയും പഠിച്ചു. ഏഴാം ക്ലാസിൽ ഡ്രോയിങ്ങ് മാഷ് തലക്കടിച്ചതോടെ വിദ്യാലയം വിട്ടിറങ്ങിയ ഭാസ്കരൻ മുഴുവൻ സമയ കർഷകനായി മാറി. വാഴ, കപ്പ, തുടങ്ങി ചെയ്യാൻ കഴിയുന്ന എല്ലാ കൃഷിയും ചെയ്തു. വിളവുകളെല്ലാം ഉന്തുവണ്ടിയിൽ വെച്ച് വിൽപന തുടങ്ങി. ഇതിനിടെ കന്നുകാലി വളർത്തലും ആരംഭിച്ചു. റെയിൽവെ സ്റ്റേഷനരികിൽ മുമ്പ് കപ്പയും കറിയും വിൽപന നടത്തിയിരുന്നു. പിന്നീട് മദ്യ നിരോധന സമിതിയിലും വെൽഫെയർ പാർട്ടിയിലും പ്രവർത്തിച്ചു.