
മോഹനൻ കാളികാവ് ജങ്ഷനിൽ കുട റിപ്പയറിങ്ങിൽ
കാളികാവ്: പൊട്ടിയതും പിന്നിയതുമായ കുടകൾ നേരെയാക്കുന്ന മോഹനന്റെ തൊഴിൽ സപര്യക്ക് 55 വർഷത്തെ പഴക്കം. മഴ ശക്തമായതോടെ കാളികാവ് ജങ്ഷനിലെ മോഹനന്റെ കുട റിപ്പയറിങ് ഇടത്തിൽ കുട നവീകരണത്തിന് എത്തുന്ന ആളുകളുടെ എണ്ണം ഇത്തവണകൂടുതലാണ്.
പതിമൂന്നാം വയസ്സിൽ പിതാവിനൊപ്പം കുടകൾ നന്നാക്കുന്ന ജോലിയിൽ കൂടിയതാണ് മോഹനൻ. ഇപ്പോൾ വയസ്സ് 68 ആവുമ്പോഴും വിശ്രമമില്ല. വേനലിൽ കുട റിപ്പയറിങ്ങില്ലാതാവുമ്പോൾ ഉത്സവ സ്ഥലങ്ങളിൽ ഫാൻസി സാധനങ്ങൾ വിൽപ്പനയാണ് ജോലി.
മഞ്ചേരിയിൽ പുത്തൻ വീട്ടിൽ സുബ്രമണ്യന്റെ മകനായി ജനിച്ച മോഹനൻ പിന്നീട് രാമനാട്ടുകരയിലും കോഴിക്കോടും കുട നന്നാക്കുന്ന ജോലിയിലേർപ്പെട്ടു. ഇതിനിടയിൽ കുട നന്നാക്കുന്നവർക്കുള്ള പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 20 വർഷക്കാലമായി വാണിയമ്പലത്താണ് താമസം.