
മഞ്ചേരി: ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഏറനാട് താലൂക്കില്‍ റവന്യൂ, പൊലീസ്, ജിയോളജി വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയിൽ 12 അനധികൃത ക്വാറികള്‍ കണ്ടെത്തി. ഇവർക്കെതിരെ പിഴ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
കാവനൂര്‍, പുല്പറ്റ, പൂക്കോട്ടൂര്‍, മേല്‍മുറി, പാണക്കാട് എന്നീ വില്ലേജുകളിലാണ് പരിശോധന നടന്നത്. മലപ്പുറം അസി. ജിയോളജിസ്റ്റ് അജില്‍ പ്രകാശ്, ഏറനാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ മനേഷ് കുമാര്‍, വില്ലേജ് ഓഫിസര്‍മാരായ ഷാജു (കാവനൂര്‍), പി.പി. ഉമ്മര്‍ (പുല്പറ്റ), സിനി (പൂക്കോട്ടൂര്‍), സുനില്‍ (മേല്‍മുറി), മുഹമ്മദ് പൂവക്കാട് (പാണക്കാട്) എന്നിവര്‍ക്കൊപ്പം മഞ്ചേരി, മലപ്പുറം, അരീക്കോട് പൊലീസും നേതൃത്വം നല്കി.
അരീക്കോട് സ്റ്റേഷന് പരിധിയിലെ ഒരു ക്വാറിയില്‍ നിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ക്വാറി ഉടമക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കാവനൂര്‍ വില്ലേജ് ഓഫിസര്‍ പരാതി നല്കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഏറനാട് തഹസില്‍ദാര്‍ എം. മുകുന്ദന് പറഞ്ഞു.