
മലയോരപാത റോഡ് വികസനം മുടങ്ങിയ ചോക്കാട് അങ്ങാടി
കാളികാവ്: മലയോര ഹൈവേ ചോക്കാട് അങ്ങാടി ഭാഗത്ത് നിർമാണം അനിശ്ചിതത്വത്തിൽ. 12 മീറ്റർ വീതിയിലാണ് നിലവിൽ റോഡിന്റെ അലൈമെന്റ്.
എന്നാൽ പൂക്കോട്ടുംപാടം അങ്ങാടി മാതൃകയിൽ ചോക്കാട് അങ്ങാടിയിൽ 15 മീറ്റർ വീതി വേണമെന്നാണ് ആവശ്യം ഉയരുന്നത്. 15 മീറ്റർ വീതിയാക്കുന്നതിനുള്ള ശ്രമവുമായി ബന്ധപ്പെട്ട് രണ്ടുതവണ ജനപ്രതിനിധികളുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
എന്നാൽ തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. എ.പി. അനിൽകുമാർ എം.എൽ.എ സ്ഥലത്തെത്തി രണ്ട് തവണ ചർച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടാക്കാനായില്ല.
റോഡ് വികസന വിഷയം പഠനവിധേയമാക്കി നടപ്പിൽ വരുത്താൻ ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ നേതൃത്വത്തിലാണ് നിലവിലെ റോഡ് 12 മീറ്ററിൽ നിന്ന് 15 മീറ്റർ വീതിയാക്കി മാറ്റുന്നതിനുള്ള പരിശോധന നടന്നത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും ചേർന്നാണ് റോഡ് അളന്ന് തിട്ടപ്പെടുത്തുന്നത്. നേരത്തേ കെട്ടിട ഉടമകളുടെ യോഗത്തിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.
ചോക്കാട് അങ്ങാടിയിൽ റോഡിന് 15 മീറ്റർ വീതിഅനുവദിക്കാനാവില്ല എന്ന നിലപാടിലാണ് കെട്ടിട ഉടമ സംഘം എന്നാണറിയുന്നത്. എന്നാൽ കെട്ടിട ഉടമകളുമായി ചർച്ച തുടരുമെന്ന് ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജ് പറഞ്ഞു.