മുത്തച്ഛന് ചായയുണ്ടാക്കി, ആറു വയസ്സുകാരി അബദ്ധത്തിൽ കീടനാശിനി ചേർത്തു; 4 പേർക്ക് ദാരുണാന്ത്യം

ടനാശിനി കലർന്ന ചായ കുടിച്ച് കുട്ടികളടക്കം നാലു പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മെയിൻപുരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടിലെത്തിയ മുത്തച്ഛനു ചായയുണ്ടാക്കി കൊടുത്ത ആറു വയസ്സുകാരന്‍ അബദ്ധത്തില്‍ കീടനാശിനി ചായയില്‍ ഒഴിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം.

ശിവ് നന്ദൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ദാരുണസംഭവമുണ്ടായത്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പിതാവിനുമൊപ്പമായിരുന്നു ശിവ് നന്ദന്‍റെ താമസം. രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55) വീട്ടിലെത്തിയപ്പോള്‍ കൊച്ചുമകൻ ശിവാങ് (6) ആണ് ചായ തയാറാക്കിയത്. ഈ സമയം കുട്ടികളുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി കുട്ടി തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്.

രവീന്ദ്ര സിങ് (55), ശിവ് നന്ദൻ (35), ശിവാങ് (6), ദിവാങ് (5) എന്നിവരും അയല്‍വാസിയായ സോബ്രാൻ സിങ്ങും കുട്ടി കൊണ്ടുവന്ന ചായ കുടിച്ചു. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ചുപേരെയും മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ച് രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവർ മരിച്ചു.

തുടര്‍ന്ന് കുട്ടികളുടെ പിതാവ് ശിവ് നന്ദനെയും സോബ്രാനെയും ഇറ്റാവയിലെ സഫായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കി മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ സോബ്രാനും മരണപ്പെട്ടു. ശിവ് നന്ദൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment