
പരപ്പനങ്ങാടി: കുടുംബത്തിന്റെ പട്ടിണിമാറ്റാൻ മണലാരണ്യത്തിലേക്കു പോയ മത്സ്യത്തൊഴിലാളിയെ അറുകൊല ചെയ്ത സൗദി, യമനി പൗരന്മാർക്ക് അർഹമായ ശിക്ഷ ലഭിച്ചെങ്കിലും മകന്റെ മരണമേകിയ പ്രഹരത്തിൽനിന്ന് മാതാപിതാക്കളും കുടുംബവും ഇനിയും മുക്തിനേടിയില്ല.
പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്ങമ്മന്റെ പുരക്കൽ സിദ്ദീഖിനെയാണ് സഹോദരന്റെ കടയിൽ ജോലി ചെയ്യുന്നതിനിടെ രണ്ടംഗ യമനി, സൗദി ക്രിമിനൽ സംഘം വെടിവെച്ചുകൊന്നത്. മകന്റെ കൊലപാതകം അറിഞ്ഞതു മുതൽ മാനസികമായും ശാരീരികമായും തളർന്ന പിതാവ് പിന്നീട് വീടിനകത്ത് ശയ്യയിലാണ്.
ആർ.എസ്.പി മുൻ ജില്ല സെക്രട്ടറിയും സാമൂഹിക-ജനകീയ വിഷയങ്ങളിൽ മുന്നണി പോരാളിയുമായ പിതാവ് എ.പി. മുഹമ്മദിന് മക്കളുമായുണ്ടായിരുന്ന അടുപ്പം ഹൃദയപരമായിരുന്നു.
നിത്യരോഗിയായ മാതാവ് ചെറിയ ബീവിക്കും മകന്റെ മരണം സമ്മാനിച്ചത് കണ്ണീരുവറ്റാത്ത ശയ്യയാണ്. യുവത്വത്തിലെ വൈധവ്യം വിധിയായി ഏറ്റുവാങ്ങേണ്ടിവന്ന സിദ്ദീഖിന്റെ ഭാര്യ അനീഷക്കും രണ്ടാണും ഒരു പെണ്ണുമടങ്ങുന്ന മക്കൾക്കും കോടതിയുടെ കടുത്ത നിലപാട് പ്രത്യാശയുടെ അവസാന കിരണവും കെടുത്തിക്കളഞ്ഞു.
പ്രതികളുടെ അഭിഭാഷകനുമായി സംസാരിച്ച് ഇരയുടെ ബന്ധുക്കൾ പ്രായശ്ചിത്ത പാരിതോഷികമായി (ബ്ലഡ് മണി) 15 ലക്ഷം സൗദി റിയാൽ (3.37 കോടി) നൽകി പ്രതികൾക്ക് മാപ്പുനൽകാമെന്ന ധാരണയിലെത്തിയിരുന്നു.
എന്നാൽ, പ്രതികളുടെ ക്രിമിനൽ പശ്ചാത്തലത്തിന്റെ ആഴം ബോധ്യപ്പെട്ട സൗദി ഹൈകോടതി പ്രതികൾ ഒരർഥത്തിലുമുള്ള മാപ്പ് അർഹിക്കുന്നില്ല എന്ന വിധിന്യായം നടത്തിയതോടെയാണ് അങ്ങമ്മൻ കുടുംബത്തിലെ ദുരിതക്കടലിലേക്ക് ആശ്വാസമായെത്തുമെന്ന് എല്ലാവരും കരുതിയ പ്രതീക്ഷ അസ്ഥാനത്തായത്.
പ്രതികൾക്കു നേരെയുള്ള വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞശേഷമാണ് വിവരം സൗദി അധികൃതർ കുടുംബത്തെ അറിയിക്കുന്നത്. മകന്റെ കൊലപാതക വാർത്തയും എട്ടു വർഷങ്ങൾക്കുശേഷമുണ്ടായ ലഭിച്ച ശിക്ഷാനടപടിയും ഒരേപോലെ ഇരയുടെ കുടുംബത്തെ ആഘാതത്തിലാക്കി.