മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി ജഡ്ജി കെ.പി ജോയ് ശിക്ഷിച്ചത്.

പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ച് ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പിഴത്തുക അതിജീവിതക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണം.

നിലമ്പൂർ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ടി. സജീവനാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് ജനിച്ച കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തി നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവാണ് അന്വേഷണം പൂർത്തീകരിച്ചത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.

ശാരീരികമായും മാനസികമായും അവശയായ അതിജീവിത വ്യക്തമായ രീതിയിൽ സംസാരിക്കാൻ കഴിയാത്ത നിലയിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ ജയിലിലേക്ക് അയച്ചു.

Leave a Comment