
മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് പ്രഭിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു പ്രഭിൻ. വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിരിക്കുന്നത്.
സങ്കൽപത്തിലെ സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ വിഷ്ണുജയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഭർതൃ വീട്ടിൽ വിഷ്ണുജ കടുത്ത പീഡനം നേരിട്ടതായി സുഹൃത്തും വെളിപ്പെടുത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി പ്രഭിന്റെയും വിഷ്ണുജയുടെയും ഫോണുകൾ പൊലീസിന്റെ സൈബർ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഫോണിലെ ചില ശബ്ദ സന്ദേശങ്ങളും ഫോട്ടോകളും പൊലീസ് പരിശോധിച്ചു വരികയാണ്.
വീട്ടുകാരിൽ നിന്ന് വിഷ്ണുജ എല്ലാ പ്രശ്നങ്ങളും മറച്ചുവെക്കുകയായിരുന്നു. 2023 മേയിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഒരിക്കൽ പോലും പ്രഭിൻ വിഷ്ണുജയുടെ വീട്ടിൽ താമസിച്ചിട്ടില്ല.