താനൂർ കസ്റ്റഡി മരണ ആരോപണത്തിന് അടിസ്ഥാനമായ ലഹരിമരുന്ന് കേസിലെ നാല് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ മലപ്പുറം സ്വദേശികളായ മൻസൂർ, ആബിദ്, ജാബിർ, കെ.ടി. മുഹമ്മദ് എന്നിവർക്കാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ആഗസ്റ്റ് ഒന്നിന് പുലർച്ചയാണ് താമിർ ജിഫ്രിയടക്കമുള്ള പ്രതികളെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തതായും പൊലീസ് പറഞ്ഞിരുന്നു. താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചു. കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്നാണ് മരിച്ചതെന്ന ആരോപണത്തിൽ അന്വേഷണം പിന്നീട് സി.ബി.ഐ ഏറ്റെടുത്തിരുന്നു. ജയിലിൽ മൻസൂറിന് മർദനമേറ്റെന്ന പിതാവിന്‍റെ പരാതിയിൽ ഹൈകോടതി നേരത്തേ ജയിൽ ഡി.ജി.പിയുടെ റിപ്പോർട്ടും തേടിയിരുന്നു.