ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ

Spread the love

ചെറുതോണി: സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ ഒളിവിൽ താമസിച്ചുവന്ന മലപ്പുറം വഴിക്കടവ് സ്വദേശി പിടിയിൽ. ശശിധരാനന്ദ സ്വാമിയെന്ന പേരിൽ മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിലെ ആശ്രമത്തിൽ ഒളിച്ച് താമസിച്ചിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ അബ്ദുല്ലയെയാണ് (57) മലപ്പുറത്തു നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം മുരിക്കാശ്ശേരി പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് അബ്ദുല്ലയെ വീട്ടിൽനിന്ന് കാണാതായത്. ഭാര്യ മൈമുന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശാനുസരണം വഴിക്കടവ് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇയാൾ മുരിക്കാശ്ശേരിയിലുണ്ടെന്ന് കണ്ടെത്തിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാളെ കണ്ടെത്താൻ പൊലീസിന് ബുദ്ധിമുട്ടേണ്ടി വന്നു.

വീടുവിട്ടിറങ്ങിയ ഇയാൾ മഹാരാഷ്ട്ര, ഗോവ, മംഗലാപുരം, കാസർകോട്, കാഞ്ഞങ്ങാട്, തിരുവനന്തപുരം, എറണാകുളം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റി സഞ്ചരിച്ച് ഇടുക്കിയിലെത്തുകയായിരുന്നു. കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നതോടെയാണ് സ്വാമിയെന്ന പേരിൽ ആശ്രമത്തിൽ കടന്നുകൂടിയത്. ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി.

Leave a Comment