സാംസ്കാരിക ‘ന്യായകർ’ ആര്യാടൻ ഷൗക്കത്തിനെ കാണാതെ പോയതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത് -ഡോ. എസ്.എസ്. ലാൽ

ഡോ. എസ്.എസ്. ലാൽ, ആര്യാടൻ ഷൗക്കത്തിനൊപ്പം 

നിലമ്പൂർ: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പിന്തുണച്ച് ഇടത് സഹയാത്രികരായ സാംസ്കാരിക പ്രവർത്തകർ രംഗഗത്തുവന്നതിനെതിരെ പരിഹാസവുമായി ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ മേധാവിയുമായ ഡോ. എസ്.എസ്. ലാൽ. കേരളത്തിലെ കുറേ സാംസ്കാരിക ‘ന്യായകർ’ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ കാണാതെ പോയത് ദുഃഖമുണ്ടാക്കിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘അതിന്റെ കാരണം ഞാൻ അന്വേഷിക്കുകയായിരുന്നു. ഇപ്പോഴാണ് കാരണം മനസിലായത്. പരന്ന വായനയ്ക്കുളള അവാർഡുകൾ ഷൗക്കത്തിന് ഇതുവരെ കിട്ടിയിട്ടില്ല. പരന്ന വായനയാണ് ഏറ്റവും മുന്തിയ സാംസ്കാരിക പ്രവർത്തനം. അതിനാൽ ആരും നമ്മുടെ സാംസ്ക്കാരിക ന്യായകരെ ഇനി കുറ്റം പറയരുത്’ -ഡോ. ലാൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

സാംസ്കാരിക ‘ന്യായകരെ’ കുറ്റം പറയരുത്

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ സാംസ്കാരിക പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിച്ചാൽ കിട്ടുന്ന വിവരങ്ങളുടെ ചുരുക്കം താഴെയുണ്ട്.

സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങളുടെ നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ഷൗക്കത്ത്.

ചലചിത്രങ്ങൾ ഇവയാണ്.

• പാഠം ഒന്ന് ഒരു വിലാപം (2003)

• ദൈവനാമത്തിൻ (2005)

• വിലാപങ്ങൾക്കപ്പുറം (2008)

• വർത്തമാനം (2021)

പുരസ്കാരങ്ങളും അംഗീകാരങ്ങളും.

• പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിന് കുടുംബക്ഷേമം പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം.

• കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

• രണ്ടാം മികച്ച സിനിമ (പാഠം ഒന്ന് ഒരു വിലാപം)

• മികച്ച കഥയ്ക്കുള്ള പുരസ്‌കാരങ്ങൾ:

• പാഠം ഒന്ന് ഒരു വിലാപം (2003)

• ദൈവത്തിനുവേണ്ടി (2005)

• വിലാപങ്ങൾക്കപ്പുറം (2008)

മറ്റ് അവാർഡുകൾ

• കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പുരസ്‌കാരം – മികച്ച കഥ:

• ദൈവത്തിനുവേണ്ടി (2005)

• വിലാപങ്ങൾക്കപ്പുറം (2008)

പഞ്ചായത്ത് പ്രസിഡൻ്റ്, മുനിസിപ്പൽ ചെയർമാർ, കെ.പി.സി.സി സെക്രട്ടറി തുടങ്ങിയ വലിയ ഭരണ/രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കിടയിൽ ഇത്രയധികം കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഷൗക്കത്ത് ഒരു അതിശയമാണ്.

ഇതൊക്കെയാണെങ്കിലും കേരളത്തിലെ കുറേ സാംസ്കാരിക ന്യായകർ ഷൗക്കത്തിനെ കാണാതെ പോയത് ദുഃഖമുണ്ടാക്കി. അതിൻ്റെ കാരണം ഞാൻ അന്വേഷിക്കുകയായിരുന്നു.

ഇപ്പോഴാണ് കാരണം മനസിലായത്. പരന്ന വായനയ്ക്കുളള അവാർഡുകൾ ഷൗക്കത്തിന് ഇതുവരെ കിട്ടിയിട്ടില്ല.

പരന്ന വായനയാണ് ഏറ്റവും മുന്തിയ സാംസ്കാരിക പ്രവർത്തനം. അതിനാൽ ആരും നമ്മുടെ സാംസ്ക്കാരിക ന്യായകരെ ഇനി കുറ്റം പറയരുത്.

ഷൗക്കത്ത് വിജയിക്കും. ജനങ്ങൾക്ക് നല്ല രാഷ്ട്രീയ പ്രവർത്തകനെയും സാംസ്കാരിക പ്രവർത്തകനെയും തിരിച്ചറിയാനുള്ള കഴിവുണ്ട്.

ഡോ: എസ്.എസ്. ലാൽ

Leave a Comment