
ന്യൂഡൽഹി: നിലമ്പൂരിൽ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയായിരിക്കുമെന്ന് എ.ഐ.സി.സി കെ.സി. വേണുഗോപാൽ എം.പി. സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിന്‍റെ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ-വന്യമൃഗ ഏറ്റുമുട്ടൽ, ദേശീയപാതയിലെ അഴിമതി, തകർന്ന ദേശീയപാത മുഖ്യമന്ത്രി സന്ദർശിക്കാത്തത് അടക്കമുള്ള വിഷയങ്ങൾ യു.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. ആശ വർക്കർമാരുടെ സമരം നടത്തുന്നത് പാട്ടപ്പിരിവ് നടത്തിയാണെന്ന് സി.പി.എം അധിക്ഷേപിച്ചു.
കേന്ദ്ര സർക്കാറിനോട് നേരെ നിന്ന് ആവശ്യങ്ങൾ ചോദിക്കാൻ കേരള സർക്കാറിന് സാധിക്കുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും എത്ര ആർജവത്തോടെയാണ് അമിത്ഷാക്കും നരേന്ദ്ര മോദിക്കും എതിരെ ചോദ്യങ്ങൾ ചോദിക്കുന്നത്. കേന്ദ്ര സർക്കാറിനോട് ആവശ്യങ്ങൾ ചോദിക്കാൻ എന്താണ് കേരള സർക്കാറിന് പേടിയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
കുന്നുകൾ ഇടിച്ചാണ് ദേശീയപാത നിർമിച്ചതെന്ന് വിദഗ്ധ സമിതി കണ്ടെത്തിയെന്നാണ് മാധ്യമങ്ങളിൽ വന്ന പുതിയ വാർത്ത. കേന്ദ്ര സർക്കാർ ചെയ്യുന്നതെല്ലാം ഭംഗിയായിട്ടാണെന്നും ഒരു പ്രശ്നവുമില്ലെന്നും സമയബന്ധിതമായി പൂർത്തീകരിക്കാൻ പറയുമെന്നാണ് സർക്കാർ നിലപാടെന്നും വേണുഗോപാൽ ആരോപിച്ചു.