
പെരിന്തൽമണ്ണ: നഗരസഭയിലെ അംഗീകൃത വഴിയോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡും വെൻഡിങ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
പെരിന്തൽമണ്ണയിൽ വിവിധ സ്ഥലങ്ങളിൽ ജീവിതമാർഗമെന്നോണം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്തുന്നതിന് രണ്ട് ഘട്ടങ്ങളിലായി നടത്തിയ സർവേയിയിൽനിന്ന് ടൗൺ വെൻറിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകിയ 173 പേർക്കാണ് നഗരസഭ കൗൺസിലിന്റെ അംഗീകാരത്തോടെ തിരിച്ചറിയൽ കാർഡും താൽകാലിക വെൻറിംഗ് സർട്ടിഫിക്കറ്റും അനുവദിച്ചത്.
വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരംക്ഷിക്കുന്നതോടൊപ്പം നഗരത്തിൽ യാത്രക്കാർക്കും മറ്റു കച്ചവടക്കാർക്കും പ്രയാസം സൃഷ്ടിക്കാത്ത തരത്തിൽ കച്ചവടം നിയന്ത്രിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. നഗരസഭയുടെ മാലിന്യ സംസ്കരണ ഉപാധികളുമായി സഹകരിച്ച് വേണം വഴിയോര കച്ചവടക്കാർ പ്രവർത്തിക്കേണ്ടത്. നഗരസഭാ കോൺഫറൻസ് ഹാളിൽ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ എ. നസീറ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്റ് വിജയ, ക്ലീൻ സിറ്റി മാനേജർ വത്സൻ, വഴിയോര കച്ചവട തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി അലവി എന്നിവർ സംസാരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് സ്വാഗതവും സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ നന്ദിയും പറഞ്ഞു.