
നിലമ്പൂർ: കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടിൽ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്.
കുറുവൻപുഴയുടെ കോഴിപ്പാറ കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആൺക്കുട്ടികളും മൂന്ന് പെൺകുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവിൽ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയിൽ കയത്തിൽ താഴുകയായിരുന്നു.
വനം വകുപ്പ് വാച്ചർമാർ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാരുടെയും നിലമ്പൂരിൽ നിന്നെത്തിയ അഗ്നി രക്ഷ സേനയുടെയും എമർജൻസി റെസ്ക‍്യൂ ഫോഴ്സും നടത്തി തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വെള്ളത്തിനടിയിലെ പാറക്കിടയിൽ തങ്ങി നിൽക്കുകയായിരുന്നു. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.