
കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് വിചാരിച്ചാൽ മുഖ്യമന്ത്രി പദവി ലീഗ് ഏറ്റെടുക്കാമെന്ന് സാദിഖലി തങ്ങൾ തമാശയായി പറഞ്ഞതാണെന്ന് സതീശൻ വ്യക്തമാക്കി.
ചർച്ച ചെയ്യാനും മാത്രമുള്ള വിഷയമല്ലിത്. യു.ഡി.എഫിന്‍റെ നെടുംതൂണായ ലീഗ് എല്ലാ കാര്യത്തിലും പിന്തുണ നൽകുന്നുണ്ട്. ഒരു കാലത്തും ഇല്ലാത്ത ഐക്യം കോൺഗ്രസും യു.ഡി.എഫ് ഘടകകക്ഷികളും തമ്മിലുണ്ട്. മൂന്നര കൊല്ലമായി ഒരു അപസ്വരം പോലും മുന്നണിയിൽ ഉണ്ടായിട്ടില്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പഞ്ചായത്ത് തലത്തിൽ 36 സ്ഥലത്ത് കോൺഗ്രസും ലീഗും രണ്ടായി നിന്നു. എല്ലായിടത്തും ഒരുമിച്ചാണ് നിൽക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി യു.ഡി.എഫിന്‍റെ നേതൃതലത്തിലുള്ള നേതാവാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായം തേടാറുണ്ട്. കെ. കരുണാകരൻ, എ.കെ. ആന്‍റണി, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉണ്ടായിരുന്നതിനാൽ ചരിചയ സമ്പന്നനാണ്. പൂർണ സഹകരണം ലീഗും കുഞ്ഞാലിക്കുട്ടിയും നൽകുന്നുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കോൺഗ്രസ് വിചാരിച്ചാൽ മുസ് ലിം ലീഗ് പ്രതിനിധി മുഖ്യമന്ത്രിയാകുമെന്നാണ് സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. മലപ്പുറത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള സ്റ്റേറ്റ് – 2 എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടയാളം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനെ കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്നും അതാണ് ലീഗിന്‍റെ നിലപാടെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.