
മഞ്ചേരി: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനറല്‍ ആശുപത്രിയുടെ ഒ.പി ആരംഭിക്കുന്നതിനായി താത്കാലിക സൗകര്യമെന്ന നിലയില്‍ മഞ്ചേരി നഗരസഭയുടെ കീഴിലുള്ള ടൗണ്‍ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന നഗരസഭാ തീരുമാനത്തിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയുടെ പൂര്‍ണ പിന്തുണ.
ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ തന്നെ നിലനിര്‍ത്തണമെന്നും ഐകകണ്ഠ്യേന യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പില്‍ നിന്നും ജനറല്‍ ആശുപത്രി ഒ.പി തുടങ്ങുന്നതിന് സൗകര്യം നല്കാന് തയ്യാറാണോ എന്നു ചോദിച്ചുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി നഗരസഭ ടൗണ്‍ഹാള്‍ വിട്ടുനല്കുവാന് തയാറായത്. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുകയാണെന്ന് വികസന സമിതി യോഗത്തില്‍ അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എ പറഞ്ഞു. ജനറല്‍ ആശുപത്രി നിലനിര്‍ത്താനാവശ്യമായ നടപടി വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഒ.പി ടിക്കറ്റിന് 10 രൂപയാക്കും
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ.പി ടിക്കറ്റിന് 10 രൂപയാക്കുന്നത് ഉൾപ്പെടെ എച്ച്.ഡി.എസ് വരുമാനം കൂട്ടാൻ ആശുപത്രി വികസന സമിതി യോഗത്തിൽ തീരുമാനം. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ സബ് കമ്മിറ്റി രൂപവത്കരിക്കാനും സബ് കമ്മിറ്റി തീരുമാനം അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.
വരുമാനം കൂട്ടാനുള്ള പ്രധാന മാർഗം ഒ.പി ടിക്കറ്റ് വർധനയാണ്. മറ്റ് ആശുപത്രികളിൽ 10 രൂപയാക്കി. അതുനുസരിച്ച് മഞ്ചേരിയിൽ വർധിപ്പിക്കാനാണ് നീക്കം. താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് ചർച്ച നടന്നെങ്കിലും പ്രയോഗിക ബുദ്ധിമുട്ട് പരിഗണിച്ച് തീരുമാനം എടുത്തില്ല. പീഡിയാട്രിക് വാർഡിനു സമീപം കുട്ടികളുടെ പാർക്ക് സജ്ജീകരിക്കും. കേന്ദ്ര സർക്കാരിന്റെ മസ്കാൻ പദ്ധതിയിൽ ശിശുരോഗ വിഭാഗത്തിന്റെ ഗുണമേന്മ പരിശോധനയുടെ ഭാഗമായാണിത്. പൂട്ടി കിടക്കുന്ന കാന്റീൻ തുറക്കും. അത്യാഹിത വിഭാഗം റോഡിൽ അനധികൃത പാർക്കിങ് നീക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും പരിഹാരമാകുന്നില്ല. ജനറൽ ആശുപത്രിക്ക് ടൗൺഹാൾ വിട്ടു നൽകുന്നതിന് സമിതി പിന്തുണ അറിയിച്ചു.
കലക്ടർ വി.ആർ.വിനോദ് അധ്യക്ഷത വഹിച്ചു. യു.എ.ലത്തീഫ് എംഎൽ എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ, ഉപാധ്യക്ഷൻ വി.പി.ഫിറോസ്, പ്രിൻസിപ്പൽ ഡോ.കെ.കെ. അനിൽ രാജ്, സൂപ്രണ്ട് ഡോ. ഷീന ലാൽ, വല്ലാഞ്ചിറ മുഹമ്മദലി, വി.എം. ഷൗക്കത്ത്, വല്ലാഞ്ചിറ മജീദ്, പി.എം. സഫറുല്ല, സബാഹ് പുൽപറ്റ, പി.ജി. ഉപേന്ദ്രൻ, കൗൺസിലർമാരായ ഷറീന ജവഹർ, അഡ്വ. പ്രേമ രാജീവ് തുടങ്ങിയവർ സംസാരിച്ചു.